കഴക്കൂട്ടം: മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങിയ രണ്ട് ബംഗ്ലാദേശി യുവതികളും ഇവർക്കൊപ്പം പെൺവാണിഭ സംഘത്തിൽപ്പെട്ട ആറുപേരും കഴക്കൂട്ടത്ത് പോലീസ് പിടിയിലായി. ബംഗ്ലാദേശ് സ്വദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ സഹായത്തോടെ കഴക്കൂട്ടം പോലീസ് പിടികൂടിയത്.
യുവതികളെ കൂടാതെ സംഘത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശി പുഷ്പ, കാട്ടാക്കട സ്വദേശി സുധീപ്, കർണാടക സ്വദേശി ഡാനിയൽ, വർക്കല സ്വദേശി നൗഫിയ, ബാംഗ്ലൂർ സ്വദേശി മധുമതി, പശ്ചിമബംഗാൾ സ്വദേശി മൗസ്മി ബിസ്വാൾ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
കാര്യവട്ടം മേനല്ലൂരിൽ രണ്ടാഴ്ച മുൻപാണ് സംഘം ഒരു ഇരുനില വീട് വാടകയ്ക്കെടുത്തത്. ആയുർവേദ ഡോക്ടർമാരാണെന്ന് വിശ്വസിപ്പിച്ചാണ് ഒരു ഇടനിലക്കാരി വഴി 35,000 രൂപയ്ക്ക് വീട് വാടകയ്ക്ക് എടുത്തതെന്ന് പോലീസ് പറഞ്ഞു. ഈ വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നുണ്ടെന്ന സംശയത്തെത്തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.
പിടിയിലായവരിൽ നിന്ന് രണ്ട് കാറുകളും നിരവധി മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസവും നഗരത്തിൽ രണ്ട് ബംഗ്ലാദേശി പൗരന്മാർ അനധികൃത താമസത്തിന് പിടിയിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം പരിശോധന ശക്തമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത എട്ടുപേരെയും കൂടുതൽ ചോദ്യം ചെയ്യലിനായി കഴക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.




