കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഇന്ന് രാവിലെ 10.30 ഓടെയാണ് വീണ എത്തിയത്. ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസും വീണയ്‌ക്കൊപ്പമുണ്ടായിരുന്നു.
സിഎംആർഎല്ലുമായി (CMRL) നടത്തിയ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങളാണ് ഇ.ഡി വീണയിൽ നിന്ന് ചോദിച്ചറിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാൻ ഇ.ഡി വീണയ്ക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും, അനാരോഗ്യത്തെ തുടർന്ന് കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, ഡയറക്ടറും എംപവർ ഇന്ത്യ ഡയറക്ടറുമായ ജയ കർത്ത എന്നിവരെ കഴിഞ്ഞദിവസം ഇ.ഡി വിശദമായി ചോദ്യം ചെയ്തിരുന്നു. രാവിലെ 10.15 ഓടെ ഇ.ഡി ഓഫീസിൽ ഹാജരായ ഇവരിൽ നിന്നാണ് സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ശേഖരിച്ചത്.
വീണ വിജയന്റെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക്’ എന്ന സ്ഥാപനത്തിന് ഏത് തരത്തിലുള്ള സേവനത്തിനാണ് പണം നൽകിയതെന്ന കാര്യത്തിലാണ് ശരൺ എസ്. കർത്തയിൽ നിന്ന് ഇ.ഡി വ്യക്തത തേടിയത്. കൂടാതെ, സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യ വഴി വീണയ്ക്ക് 50 ലക്ഷം രൂപ വായ്പയായി നൽകിയിരുന്നു. ഈ വായ്പ നൽകിയ സാഹചര്യം, അത് തിരിച്ചടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയാണ് എംപവർ ഇന്ത്യ ഡയറക്ടറായ ജയ കർത്തയോട് ഇ.ഡി ചോദിച്ചറിഞ്ഞത്.




