തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കാൻ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കീഴിൽ കോൺട്രാക്ടായി പ്രവർത്തിക്കുന്ന ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസിൻ്റെ നിയന്ത്രണത്തിലുള്ള മുഴുവൻ 108 ആംബുലൻസ് ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും.
സെക്രട്ടറിയേറ്റിൽ തൊഴിൽ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ തൊഴിലാളി സംഘടനാ പ്രതിനിധികളും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് അധികൃതരും സർവീസ് കോൺട്രാക്ടറായ ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസ് പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ബോണസ് വിഷയത്തിൽ സമവായത്തിലെത്തിയത്. ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ തൊഴിലാളി സംഘടനാ പ്രതിനിധികളും മാനേജ്മെൻ്റ് പ്രതിനിധികളും ഒപ്പു വച്ചു.
108 ആംബുലൻസ് സേവനത്തിന്റെ സുഗമമായ പ്രവർത്തനത്തിൽ ജീവനക്കാർ വഹിക്കുന്ന നിർണ്ണായക പങ്കിനെ സംസ്ഥാന സർക്കാർ വിലമതിക്കുന്നതായി മന്ത്രി ബിന്ദു കൃഷ്‌ണ വ്യക്തമാക്കി. പൊതുജനങ്ങളുടെ ജീവനും ആരോഗ്യത്തിനും പൂർണ്ണ സംരക്ഷണം ഉറപ്പാക്കാൻ തൊഴിലാളികൾക്കും മാനേജ്മെൻ്റിനും സംസ്ഥാന സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ നിലവിൽ പ്രഖ്യാപിച്ച പണിമുടക്കിൽ നിന്നും പിന്മാറുന്നതായി ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു.
ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ, അഡീഷണൽ ലേബർ കമ്മീഷണർ ബീനാ മോൾ വർഗീസ്, ജില്ലാ ലേബർ ഓഫീസർമാർ മാരായ രജിത, ചിത്രാ രാജൻ,കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ജനറൽ മാനേജർ രാകേഷ് ആർ യു , ഡപ്യൂട്ടി ജനറൽ മാനേജർ മിബിൻ ബാബു എം, മാനേജ്‌മെന്റ് പ്രതിനിധികളായ ശരവണൻ എ ,ജിതിൻ മാത്യു,
തൊഴിലാളി യൂണിയൻ പ്രതിനിധികളായ ആർ. ചന്ദ്രശേഖരൻ, ശാന്തിവിള സതി, വി ജെ ജോസഫ്, ജാക്സൺ ജേക്കബ്, രാജീസ് വി ആർ, വി ശിവദാസ് , ബി സതീഷ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.




