കാഠ്മണ്ഡു: നേപ്പാളിലെ രസുവ ജില്ലയിൽ ടിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. അതിർത്തി ഗ്രാമങ്ങളായ തിമൂരും ശ്യാബ്രുബെസിയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പ്രളയം വൻ ദുരന്തം വിതച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് ഭോട്ടെ കോശി, തൃശൂലി നദികളിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്ന് ശക്തമായ ഒഴുക്കുണ്ടായത്.
ടിബറ്റിലെ ഹിമാലയൻ മേഖലയിൽ മഞ്ഞുരുകിയതോ ഹിമതടാകം പൊട്ടിയതോ ആകാം അപ്രതീക്ഷിത പ്രളയത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുത്തിയൊലിച്ചെത്തിയ വെള്ളത്തിലും ചെളിയിലും നിരവധി പേർ അകപ്പെട്ടതായും നൂറുകണക്കിന് ആളുകളെ കാണാതായതായും റിപ്പോർട്ടുണ്ട്. എന്നാൽ മരണസംഖ്യയും കാണാതായവരുടെ കൃത്യമായ എണ്ണവും സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
പ്രളയത്തിൽ അതിർത്തിയിലെ പ്രധാന കസ്റ്റംസ് ഓഫീസ് ഉൾപ്പെടെ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും പൂർണമായും തകർന്നു. നദീതീരത്ത് നടന്നുവന്നിരുന്ന വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിർമ്മാണ സ്ഥലങ്ങളും വെള്ളത്തിന്റെയും ചെളിയുടെയും കുത്തൊഴുക്കിൽ ഒലിച്ചുപോയി.
ദുരന്തവിവരം ലഭിച്ചതിനെ തുടർന്ന് നേപ്പാൾ സൈന്യവും പൊലീസും രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തി. എന്നാൽ കനത്ത മഴയും പ്രളയവും മലയോര മേഖലയിലെ ദുർഘടമായ റോഡുകളും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. തകർന്ന റോഡുകൾ മൂലം ദുരന്തബാധിത മേഖലകളിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു.
നദികളിലെ ജലനിരപ്പ് അപകടകരമായി ഉയർന്നതിനെ തുടർന്ന് നുവാകോട്ട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ അധികൃതർ ജാഗ്രതാ നിർദേശം നൽകി. നദീതീരങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് ദുരന്തനിവാരണ വിഭാഗം നിർദേശിച്ചിട്ടുണ്ട്.
കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അതേസമയം, അതിർത്തിയിലേക്കുള്ള പ്രധാന റോഡുകൾ തകർന്നതോടെ ടിബറ്റിലേക്കുള്ള ഗതാഗതവും പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്.




