കോട്ടയം: ജില്ലയിലെ രണ്ട് കല്യാണ മണ്ഡപങ്ങളിൽ വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണമെത്തിക്കാതെ കാറ്ററിങ് സംഘം വഞ്ചിച്ചതായി പരാതി. മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമാണ് വധുവിന്റെ കുടുംബാംഗങ്ങൾക്ക് ദുരനുഭവമുണ്ടായത്.
കഞ്ഞിക്കുഴി സ്വദേശിനിയുടെ വിവാഹത്തിന് ഭക്ഷണവും സ്റ്റേജും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഒരു ലക്ഷം രൂപയുടെ കരാറാണ് കാറ്ററിങ് സംഘത്തിന് നൽകിയത്. എന്നാൽ ഉച്ചവരെ കാത്തിരുന്നിട്ടും ഭക്ഷണം എത്താതിരുന്നതിനെ തുടർന്ന് സമീപത്തെ ഹോട്ടലുകളിൽനിന്ന് ഭക്ഷണം എത്തിച്ചാണ് ക്ഷണിക്കപ്പെട്ടവർക്ക് നൽകിയത്.
ചോറ്റിയിൽ നടന്ന മറ്റൊരു വിവാഹത്തിന് പനക്കച്ചിറ സ്വദേശിയായ വധുവിന്റെ വീട്ടുകാർ 1.4 ലക്ഷം രൂപയുടെ കരാറാണ് നൽകിയത്. എന്നാൽ കുടിവെള്ളം പോലും ഒരുക്കിയിരുന്നില്ലെന്നാണ് പരാതി.
കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന കാറ്ററിങ് സ്ഥാപനത്തിനെതിരെയും പണം കൈപ്പറ്റിയ വ്യക്തിക്കെതിരെയും വധുവിന്റെ വീട്ടുകാർ മുണ്ടക്കയം, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.




