കൊല്ലം: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ കാറിലെത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ നാലംഗ സംഘത്തെ കിളികൊല്ലൂർ പോലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനും പോക്സോ വകുപ്പുകൾ പ്രകാരവുമാണ് അറസ്റ്റ്.ഈ സംഭവത്തിൽ വെള്ളിമൺ ചെറുമൂട് ഒലിക്കര മേലേതിൽ വീട്ടിൽ ജിബി (33), തട്ടാർകോണം താഹാമുക്ക് വി.ആർ ഭവനിൽ രാജേഷ് (37), പെരുമ്പുഴ പുനക്കന്നൂർ ബിനു ഭവനിൽ ബിനു (36), കുഴിമതിക്കാട് മാവിള വീട്ടിൽ വിപിൻ (36) എന്നിവരെയാണ് കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം പെൺകുട്ടി സ്കൂളിൽ നിന്നും നടന്നു വരുമ്പോഴായിരുന്നു പ്രതികൾ കാറിലെത്തിയത്. ആൾവാസമില്ലാത്ത ഭാഗത്തുവെച്ച് കുട്ടിയെ തടഞ്ഞുനിർത്തുകയും ബലമായി കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നു. ഈ സമയത്ത് പ്രതികൾ കുട്ടിയെ ഉപദ്രവിക്കുകയും ചെയ്തു. പെൺകുട്ടി ധൈര്യപൂർവ്വം ബഹളം വെച്ചതോടെ നാട്ടുകാർ ശ്രദ്ധിക്കുമെന്ന് ഭയന്ന പ്രതികൾ സംഭവസ്ഥലത്ത് നിന്ന് അതിവേഗം വാഹനം ഓടിച്ചുപോവുകയായിരുന്നു.
പെൺകുട്ടിയുടെ മൊഴിയെടുത്ത ഉടൻ തന്നെ കൊല്ലം എ.സി.പി രജേഷിന്റെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ചു. കിളികൊല്ലൂർ എസ്.എച്ച്.ഒ അമൃത സതീപൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പോലീസ് സംഘത്തോടൊപ്പം സിറ്റി പോലീസിന്റെ പ്രത്യേക വിഭാഗമായ ഡാൻസാഫ് (DANSAF) ടീമും തിരച്ചിലിൽ പങ്കെടുത്തു. എസ്.ഐ രാജേഷ്, സി.പി.ഒ മാരായ ഗിരീഷ് പൈ, രാഹുൽ, അക്ഷയ്, രമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




