ന്യൂഡൽഹി: റെയിൽവേ ശൃംഖല നവീകരിക്കുന്നതിന്റെയും യാത്രാസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി അഞ്ച് പ്രധാന പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ടിക്കറ്റ് ക്യാൻസലേഷൻ, റീഫണ്ട്, ബോർഡിംഗ് പോയിന്റ് മാറ്റം എന്നിവയുൾപ്പെടെ യാത്രക്കാർക്ക് നേരിട്ട് ബാധകമാകുന്ന നിർണ്ണായക മാറ്റങ്ങളാണ് റെയിൽവേ അവതരിപ്പിക്കുന്നത്.
ടിക്കറ്റ് ക്യാൻസലേഷനും റീഫണ്ടും: പുതിയ നിരക്കുകൾ
അവസാന നിമിഷം ടിക്കറ്റുകൾ റദ്ദാക്കുന്നത് ഒഴിവാക്കാനും കൂടുതൽ യാത്രക്കാർക്ക് സീറ്റ് ലഭ്യത ഉറപ്പാക്കാനുമായി റീഫണ്ട് നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
72 മണിക്കൂർ മുൻപ്ടിക്കറ്റ് റദ്ദാക്കുന്നവർക്ക് പരമാവധി റീഫണ്ട് ലഭിക്കും.24 മണിക്കൂർ മുൻപ് ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം തുക ഈടാക്കും.8 മണിക്കൂർ മുൻപ് ആണെങ്കിൽ ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം തുക ഈടാക്കും.യാത്രയ്ക്ക് എട്ട് മണിക്കൂറിൽ താഴെ മാത്രം സമയമുള്ളപ്പോൾ ടിക്കറ്റ് റദ്ദാക്കിയാൽ തുകയൊന്നും തിരികെ ലഭിക്കില്ല.
യാത്രക്കാർക്ക് ആശ്വാസമായി ’30 മിനിറ്റ്’ നിയമം
യാത്ര തുടങ്ങുന്നതിന് വെറും 30 മിനിറ്റ് മുൻപ് വരെ ഇനി ട്രാവൽ ക്ലാസ് അപ്‌ഗ്രേഡ് ചെയ്യാനും ബോർഡിംഗ് പോയിന്റ് മാറ്റാനും സാധിക്കും. നേരത്തെ ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ് മാത്രമേ ഇതിന് സൗകര്യമുണ്ടായിരുന്നുള്ളൂ. നഗരമേഖലയിലുള്ളവർക്ക് അടുത്തുള്ള ഏത് സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറാൻ ബോർഡിംഗ് പോയിന്റ് മാറ്റാനുള്ള സൗകര്യം വലിയ ഗുണകരമാകും.
വ്യാജ ബുക്കിംഗിന് തടയിടാൻ ‘ആന്റി ബോട്ട്’
ടിക്കറ്റ് ബുക്കിംഗ് കൂടുതൽ കാര്യക്ഷമമാക്കാൻ അത്യാധുനികമായ ആന്റി-ബോട്ട് (Anti-bot) സംവിധാനം റെയിൽവേ ഒരുക്കി. ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുന്ന ബോട്ടുകളെ തടയുന്നതിന്റെ ഭാഗമായി സംശയകരമായ 3 കോടി ഐഡികൾ ഇതിനകം റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു. റീഫണ്ട് നടപടികൾ കൂടുതൽ ലളിതമാക്കിയതായും റെയിൽവേ മന്ത്രി വ്യക്മാക്കി.




