തിരുവനന്തപുരം: കോർപറേഷനിൽ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായി നടപ്പിലാക്കിയ സ്വയംതൊഴിൽ സംരംഭ പദ്ധതിയുടെ ഫണ്ട് തട്ടിയെടുത്ത കേസിൽ മുൻ എസ്‌സി പ്രൊമോട്ടർ അറസ്റ്റിൽ. മുട്ടത്തറ സ്വദേശി എസ്. സിന്ധുവിനെയാണ് (55) വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് പിടികൂടിയത്. വായ്പാ സബ്‌സിഡി ഇനത്തിൽ അനുവദിച്ച 75 ലക്ഷം രൂപ ഗുണഭോക്താക്കൾക്ക് നൽകാതെ സ്വന്തം അക്കൗണ്ടുകളിലേക്ക് വകമാറ്റിയെന്നാണ് കേസ്.
തട്ടിപ്പ് രീതി ഇങ്ങനെ:
വനിതാ സംരംഭക ഗ്രൂപ്പുകൾക്ക് സർക്കാർ അനുവദിച്ച സബ്‌സിഡി തുക വിതരണം ചെയ്തതായി സിന്ധു വ്യാജരേഖകൾ ചമച്ചു. എന്നാൽ ഈ പണം അർഹരായവരിലേക്ക് എത്തുന്നതിന് പകരം പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ അറസ്റ്റിലായ കേസിന് പുറമെ കോടിക്കണക്കിന് രൂപയുടെ മറ്റ് മൂന്ന് സാമ്പത്തിക ക്രമക്കേടുകളിലും സിന്ധുവിന് പങ്കുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.പട്ടികജാതി വിഭാഗത്തിലെ പദ്ധതിയിൽ 1.26 കോടിയുടെ ക്രമക്കേട്.ജനറൽ വിഭാഗം വനിതകളുടെ സ്വയംതൊഴിൽ പദ്ധതിയിൽ 1.14 കോടിയുടെ തട്ടിപ്പ്.സമാനമായ രീതിയിൽ നടന്ന 3.57 കോടിയുടെ മറ്റൊരു ഫണ്ട് തട്ടിപ്പ്. എന്നിവയിലും ഇവരുടെ പങ്ക് കണ്ടെത്തിയിട്ടുണ്ട്.
വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥർക്കോ മറ്റാർക്കെങ്കിലുമോ ഈ തട്ടിപ്പിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതൽ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കുമെന്നാണ് സൂചന.




