ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇന്ത്യയ്ക്ക് വലിയ ഇളവ് അനുവദിച്ച് ഇറാൻ. ഇന്ത്യയുടെ ശക്തമായ നയതന്ത്ര ഇടപെടലുകൾക്കൊടുവിൽ ‘പരിമൾ’, ‘പുഷ്പ’ എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ ഭരണകൂടം അനുമതി നൽകി. അമേരിക്ക, ഇസ്രായേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുടെ കപ്പലുകൾക്ക് വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് ഈ പ്രത്യേക പരിഗണന ലഭിക്കുന്നത്.
ജയശങ്കറിന്റെ ഇടപെടൽ നിർണ്ണായകം
ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചർച്ചകളാണ് പ്രതിസന്ധി പരിഹരിക്കാൻ സഹായിച്ചത്. ഇറാൻ നാവിക കപ്പലിന് കൊച്ചിയിൽ ഇന്ത്യ സുരക്ഷയൊരുക്കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല നയതന്ത്ര ബന്ധവും ഇറാന്റെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലേക്ക് എണ്ണയും പാചകവാതകവും എത്തുന്ന പ്രധാന പാതയായതിനാൽ ഹോർമുസ് കടലിടുക്കിലെ ഈ അനുമതി രാജ്യത്തിന് വലിയ ആശ്വാസമാണ്.
ഊർജ്ജ പ്രതിസന്ധി മറികടക്കാൻ നീക്കങ്ങൾ
ഹോർമുസ് കടലിടുക്കിലെ സംഘർഷം കാരണം എണ്ണ ഇറക്കുമതിയിൽ ഉണ്ടായേക്കാവുന്ന തടസ്സം മറികടക്കാൻ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 45 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. പാചകവാതക ദൗർലഭ്യമുണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും പ്രശ്നം പരിഹരിക്കാൻ സർക്കാരിന് കൃത്യമായ പദ്ധതിയട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.




