കൊച്ചി: തൊണ്ടിമുതൽ കേസുമായി ബന്ധപ്പെട്ട് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി ആൻ്റണി രാജു നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് സി. ജയചന്ദ്രൻ ഉൾപ്പെട്ട സിംഗിൾ ബെഞ്ചാണ് ഉച്ചയ്ക്ക് ശേഷം കേസിൽ നിർണായക വിധി പറയുന്നത്. ഹർജിയിൽ വിശദമായ വാദം പൂർത്തിയായതിനെത്തുടർന്ന് വിധി പറയാനായി ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് ഗോദയിൽ വിധി നിർണായകം
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന ആൻ്റണി രാജുവിനെ സംബന്ധിച്ചിടത്തോളം ഈ വിധി രാഷ്ട്രീയമായ നിലനിൽപ്പിന്റെ പ്രശ്നമാണ്. നിലവിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ജനാധിപത്യ കേരള കോൺഗ്രസ് കാത്തിരിക്കുന്നത് ഈ വിധി മുന്നിൽക്കണ്ടാണ്. നാമനിർദേശ പത്രിക സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കോടതിയുടെ തീരുമാനം അനുകൂലമായാൽ ആൻ്റണി രാജു വീണ്ടും തിരഞ്ഞെടുപ്പ് രംഗത്തിറങ്ങും.
അയോഗ്യത നീങ്ങുമോ?
മൂന്ന് വർഷത്തെ തടവുശിക്ഷ നിലനിൽക്കുന്നതിനാൽ ജനപ്രാതിനിധ്യ നിയമപ്രകാരം ആൻ്റണി രാജുവിന് നിലവിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല. ഇത് അദ്ദേഹത്തിന്റെ എം.എൽ.എ സ്ഥാനത്തിന് അയോഗ്യത കൽപ്പിക്കപ്പെടുന്നതിനും കാരണമായിരുന്നു. എന്നാൽ, തടവുശിക്ഷയോടൊപ്പം തന്നെ താൻ കുറ്റക്കാരനാണെന്ന വിധി കൂടി ഹൈക്കോടതി മരവിപ്പിച്ചാൽ മാത്രമേ അദ്ദേഹത്തിന് അയോഗ്യതയിൽ നിന്ന് മോചനം ലഭിക്കൂ. നിയമസഭാ തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് തൊട്ടുമുൻപുള്ള ഈ കോടതി വിധി കേരള രാഷ്ട്രീയവും ഉറ്റുനോക്കുകയാണ്.



