തിരുവനന്തപുരം :സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് രാത്രികാലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് അവറിൽ അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്താനാണ് ഊർജ്ജ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചത്. വൈദ്യുതി വിതരണ-പ്രസരണ ശൃംഖലയുടെ തകരാറുകൾ ഒഴിവാക്കാനാണ് ഈ നടപടിയെന്ന് അധികൃതർ വിശദീകരിക്കുന്നു. പ്രകൃതി ചതിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് വൈദ്യുതി മന്ത്രി അവകാശപ്പെടുമ്പോഴും, വേനൽക്കാല മുന്നൊരുക്കങ്ങളിൽ കെഎസ്ഇബി പരാജയപ്പെട്ടുവെന്ന വിമർശനം റെഗുലേറ്ററി കമ്മീഷൻ ഉയർത്തിയിട്ടുണ്ട്. കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള 200 മെഗാവാട്ടിന്റെ കുറവ് ഉടൻ പരിഹരിക്കുമെന്നും ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കെഎസ്ഇബി അറിയിച്ചു. പ്രതിസന്ധി കണക്കിലെടുത്ത് രാത്രി 6 മുതൽ 12 വരെ വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനും ഇൻഡക്ഷൻ കുക്കറുകൾ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. എസി ഉപയോഗിക്കുമ്പോൾ താപനില 24 മുതൽ 26 ഡിഗ്രി വരെയാക്കി ക്രമീകരിക്കണമെന്നും ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.




