ചെന്നൈ :നാല് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ 11 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. ഗവർണർ രാജേന്ദ്ര അർലേക്കറുമായി രാജ്ഭവനിൽ നടത്തിയ മൂന്നാം വട്ട കൂടിക്കാഴ്ചയിലാണ് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം വിജയ് ഉന്നയിച്ചത്. ആദ്യ രണ്ട് തവണയും പിന്തുണ വ്യക്തമാക്കുന്ന രേഖകൾ ആവശ്യപ്പെട്ട ഗവർണർക്ക് മുന്നിൽ, ഇത്തവണ 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കിയാണ് വിജയ് എത്തിയത്. ഇതോടെ രാജ്ഭവൻ സത്യപ്രതിജ്ഞയ്ക്ക് ഔദ്യോഗികമായി അനുമതി നൽകുകയായിരുന്നു.
108 എം.എൽ.എമാരുള്ള ടി.വി.കെയ്ക്ക് കോൺഗ്രസ് (5), സി.പി.എം (2), സി.പി.ഐ (2), മുസ്ലിം ലീഗ് (2), വി.സി.കെ (1) എന്നീ പാർട്ടികളാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പി ഗവർണറെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ഇടത് പാർട്ടികൾ ഉപാധികളില്ലാത്ത പിന്തുണക്കത്ത് കൈമാറിയത്. ഭൂരിപക്ഷം തെളിയിക്കുന്നതിന് മുൻപ് ഗവർണർ ക്ഷണിക്കാൻ വൈകിയതിനെതിരെ ടി.വി.കെ സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.
മന്ത്രിസഭാ രൂപീകരണത്തിൽ വി.സി.കെ ഭാഗമാകുമെന്ന് ഉറപ്പായിട്ടുണ്ട്; പാർട്ടി നേതാവ് തിരുമാവളവൻ മന്ത്രിയാകും. എന്നാൽ വിജയ് അഭ്യർത്ഥിച്ചിട്ടും മന്ത്രിസഭയിൽ ചേരില്ലെന്നും പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നുമാണ് ഇടത് പാർട്ടികളുടെ നിലപാട്. കോൺഗ്രസ് മന്ത്രിസഭയിൽ ചേരുകയാണെങ്കിൽ തങ്ങളും ചേരാമെന്ന നിലപാടിലാണ് മുസ്ലിം ലീഗ്. ഗവർണറെ കണ്ടിറങ്ങിയ വിജയ്, തനിക്ക് പിന്തുണ നൽകിയ സഖ്യകക്ഷികളുടെ ഓഫീസുകളിലെത്തി നേതാക്കളെ നേരിൽ കണ്ട് നന്ദി അറിയിക്കും.




