തിരുവല്ല: പത്തനംതിട്ട ജില്ലയിലെ വിവിധ ജലവൈദ്യുത പദ്ധതികളുടെ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ അപ്പർ കുട്ടനാട് മേഖലയിലെ ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് വ്യാപകമായി മാറുന്നു. തിരുവല്ല നിയോജകമണ്ഡലത്തിലെ വിവി പഞ്ചായത്തുകളിൽ രാവിലെ മുതൽ തന്നെ ജനങ്ങളുടെ ഒഴുക്ക് ശക്തമായി.
തിരുവല്ല നിയോജകമണ്ഡലത്തിലെ രണ്ട് താലൂക്കുകളിലായി പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ നാലാം ദിവസവും സജീവമാണ്. പ്രളയജല ഭീഷണി രൂക്ഷമായതിനെ തുടർന്ന് 3,000ത്തിലധികം പേർ സ്വന്തം വീടുകൾ ഉപേക്ഷിച്ച് ക്യാമ്പുകളിൽ അഭയം തേടിയിട്ടുണ്ട്. നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും സുഹൃത്തുക്കളുടെ വീടുകളിലേക്കും മാറി താമസിക്കുകയാണ്.
ജലനിരപ്പ് ഉയരുന്നതോടെ തിരുവല്ലയുടെ ഉയർന്ന പ്രദേശങ്ങളിലേക്കാണ് കൂടുതൽ പേരും മാറുന്നത്. കിടപ്പുരോഗികളും വയോജനങ്ങളും മറ്റ് അവശതകൾ അനുഭവിക്കുന്നവരും സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് സുരക്ഷിത കേന്ദ്രങ്ങളിലെത്തുന്നത്.
പ്രളയജലം കയറിയതിനെ തുടർന്ന് തിരുവല്ല നഗരത്തെയും സമീപ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലും ഉൾനാടൻ പാതകളിലും ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഇതുമൂലം സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ സാധാരണ ഗതാഗതം ഏറെ ദുഷ്കരമായിരിക്കുകയാണ്.
വീടുകളിലെ വളർത്തുമൃഗങ്ങളെപ്പോലും ഉപേക്ഷിച്ച് പല കുടുംബങ്ങളും നഗരത്തിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തുന്ന കാഴ്ചയാണ് വിവിധ ഭാഗങ്ങളിൽ. കുറ്റൂർ, കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര തുടങ്ങിയ പഞ്ചായത്തുകളിൽ വ്യാപാര സ്ഥാപനങ്ങൾക്കും കൃഷിയിടങ്ങൾക്കും വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. സ്ഥിതിഗതികൾ വിലയിരുത്താൻ റവന്യൂ, ദുരന്തനിവാരണ വിഭാഗങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികളും തുടരുകയാണ്.




