റാന്നി: സ്കൂൾ അധികൃതരുടെ അനാസ്ഥ മൂലം തോട്ടിലെ ജലഒഴുക്ക് തടസപ്പെട്ടതിനെ തുടർന്ന് യുവകർഷകന്റെ ആയിരത്തോളം മൂട് കപ്പക്കൃഷി പൂർണമായും നശിച്ചു. റാന്നി അങ്ങാടി വലിയകാവ് ഈട്ടിച്ചുവട് ഇലവുങ്കൽ ജോർജ് മാത്യുവിന്റെ നാലുമാസം പ്രായമായ കപ്പക്കൃഷിയാണ് വെള്ളം കയറി പഴുത്ത് നശിച്ചത്.
ഈട്ടിച്ചുവട് എബൻഎസർ സ്കൂൾ അധികൃതർ അടുത്തിടെ വാങ്ങിയ സ്ഥലത്തെ മരങ്ങൾ വെട്ടിമാറ്റിയശേഷം ഇലകളും ചെറുചില്ലകളും സമീപത്തെ തോട്ടിൽ നിക്ഷേപിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. തുടർന്ന് ദിവസങ്ങളായി പെയ്ത കനത്ത മഴയിൽ തോട്ടിലെ ജലഒഴുക്ക് മരംവെട്ട് മാലിന്യത്തിൽ തടസപ്പെടുകയും ജലനിരപ്പ് ഉയർന്ന് സമീപത്തെ കൃഷിയിടത്തിലേക്ക് വെള്ളം കയറുകയുമായിരുന്നു.
വിളവെടുപ്പിന് ഒരുങ്ങിയിരുന്ന കപ്പച്ചെടികൾ മണിക്കൂറുകൾക്കുള്ളിൽ വെള്ളത്തിൽ മുങ്ങി നശിച്ചതോടെ കർഷകന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്.
സംഭവത്തിൽ നാട്ടുകാരും കർഷകനും പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്ന് സ്കൂൾ അധികൃതർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തോട്ടിലെ തടസങ്ങൾ ഭാഗികമായി നീക്കി. എന്നാൽ അപ്പോഴേക്കും വെള്ളക്കെട്ടിൽപ്പെട്ട കപ്പക്കൃഷി പൂർണമായും നശിച്ചിരുന്നു.
സംഭവത്തിൽ ഉത്തരവാദികളായ സ്കൂൾ അധികൃതർക്കെതിരെ പഞ്ചായത്തിനും കൃഷിവകുപ്പിനും പരാതി നൽകാൻ ഒരുങ്ങുകയാണെന്ന് ജോർജ് മാത്യു അറിയിച്ചു. നഷ്ടം വിലയിരുത്തി അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്നും കർഷകൻ ആവശ്യപ്പെട്ടു.




