കൊല്ലം: സംസ്ഥാനത്ത് പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ലൈസൻസ് നടപടികൾ ‘ഒരു സംസ്ഥാനം, ഒരു ലൈസൻസ്’ പദ്ധതിയിലൂടെ ലളിതമാക്കുമെന്ന് തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ആശ്രാമം ശ്രീനാരായണഗുരു സമുച്ചയത്തിൽ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വ്യവസായ യൂണിറ്റുകളുടെയും തൊഴിലാളികളുടെയും സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കുമെന്നും വ്യവസായ രജിസ്ട്രേഷൻ പൂർണമായും ഓൺലൈനാക്കുമെന്നും മന്ത്രി അറിയിച്ചു. പുതിയ സംരംഭങ്ങൾക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിച്ച് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും നിർമ്മാണ മേഖലയിലെ അതിഥി തൊഴിലാളികൾക്കായി ഭവന-ക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്നും അവർ പറഞ്ഞു.
അതിഥി തൊഴിലാളികൾക്ക് ഹിന്ദിയിൽ സുരക്ഷാ അവബോധം നൽകുന്ന ‘ഹർ ദിൻ സുരക്ഷിത്’, ചെറുകിട സംരംഭങ്ങൾക്ക് വേഗത്തിൽ ലൈസൻസ് ലഭ്യമാക്കുന്ന വ്യവസായ സൗഹൃദ ലൈസൻസിങ്, രജിസ്ട്രേഷൻ ഇല്ലാത്ത ഫാക്ടറികളെ ഔദ്യോഗിക രജിസ്ട്രേഷൻ പരിധിയിൽ കൊണ്ടുവരുന്ന പദ്ധതി എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു. ‘ഹർ ദിൻ സുരക്ഷിത്’ പദ്ധതിയുടെ കൈപ്പുസ്തക പ്രകാശനവും അതിഥി തൊഴിലാളികൾക്കുള്ള ടി-ഷർട്ടിന്റെയും തൊപ്പിയുടെയും വിതരണവും നടത്തി.
കൊല്ലം മേയർ എ.കെ. ഹഫീസ് അധ്യക്ഷത വഹിച്ചു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടർ ആർ. സൂരജ്കൃഷ്ണൻ, ജോയിന്റ് ഡയറക്ടർ ടി.കെ. ഷാബുജാൻ, ജനപ്രതിനിധികൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.




