തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെതിരെ സർക്കാർ വീണ്ടും അച്ചടക്ക നടപടി ആരംഭിച്ചു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനും സർക്കാർ നിലപാടുകളെ വിമർശിച്ചതിനുമാണ് പുതിയ നടപടി. ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച നോട്ടീസ് പ്രശാന്തിന് നൽകി. ഇതോടെ, സർവീസ് ജീവിതത്തിൽ എട്ടാം തവണയാണ് അദ്ദേഹം അച്ചടക്ക നടപടി നേരിടുന്നത്.
നിലവിൽ സസ്പെൻഷനിൽ കഴിയുന്ന പ്രശാന്തിന്റെ നടപടികൾ പുനഃപരിശോധിക്കാൻ റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് പുതിയ സംഭവവികാസം. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ സോഷ്യൽ മീഡിയയിലൂടെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് 2024 നവംബർ 11-നാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.
മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ ഐഎഎസ് ഉദ്യോഗസ്ഥനായ കെ. ഗോപാലകൃഷ്ണനെയും ഇതേ ദിവസം തന്നെ സസ്പെൻഡ് ചെയ്തിരുന്നു. കേരള സിവിൽ സർവീസ് ചരിത്രത്തിൽ ഒരേ ദിവസം രണ്ട് ഉന്നത ഉദ്യോഗസ്ഥർ സസ്പെൻഷനിലായത് വലിയ വാർത്തയായിരുന്നു. എന്നാൽ, പിന്നീട് കെ. ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചു.
പ്രശാന്തിനെതിരായ നടപടികൾ പല ഘട്ടങ്ങളിലായി നീണ്ടുപോകുന്നതിനിടെയാണ്, ചട്ടങ്ങൾ ലംഘിച്ച് വീണ്ടും മാധ്യമങ്ങളോട് സംസാരിച്ചെന്ന പരാതിയിൽ പുതിയ നോട്ടീസ് കൂടി നൽകിയിരിക്കുന്നത്. ഇതോടെ അദ്ദേഹത്തിന്റെ സസ്പെൻഷൻ കാലാവധി ഇനിയും നീളാനാണ് സാധ്യത.

Kerala



