തിരുവനന്തപുരം :ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ നവീകരണ പ്രവർത്തനങ്ങൾക്കും കൊടിമരം പൂശുന്നതിനുമായി ഉപയോഗിച്ചെന്ന നിർണ്ണായക മൊഴി പുറത്ത്. കേസിൽ പ്രതിയായ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) നൽകിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ, സ്മാർട്ട് ക്രിയേഷൻസ് സ്വർണ്ണം പൂശിയ തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന ആരംഭിച്ചു കഴിഞ്ഞു. സ്വർണ്ണം വേർതിരിച്ചെടുക്കുന്ന പ്രക്രിയ അശാസ്ത്രീയമായാണ് നടന്നതെന്ന് കണ്ടെത്തിയ അന്വേഷണ സംഘം, ഇതിനായി ഉപയോഗിച്ച ലായനിയും ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ ലായനിയുടെ ഘടകങ്ങൾ വിശകലനം ചെയ്യുന്നതിലൂടെ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് നീക്കം. നിലവിലെ കണ്ടെത്തലുകൾ ക്രോഡീകരിച്ച് ഉടൻ തന്നെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്ഐടി തീരുമാനം.




