ജെ.എം.എ. കൊല്ലം ജില്ലാ പൊതുയോഗം സംഘടിപ്പിച്ചു; അംഗങ്ങൾക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസ് പദ്ധതി
കൊല്ലം: അംഗീകാരമില്ലാത്ത വ്യാജ മാധ്യമങ്ങൾക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉടൻ തന്നെ ശക്തമായ നിയമങ്ങൾ നിലവിൽ വരുമെന്നും അതിനായുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞതായും ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (ജെ.എം.എ.) ദേശീയ സെക്രട്ടറി (കേരള ചാർജ്) ഷിബു കൂട്ടുംവാതുക്കൽ പറഞ്ഞു. ജെ.എം.എ. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാധ്യമരംഗത്തെ സുതാര്യത ഉറപ്പുവരുത്താനും യഥാർത്ഥ മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഇത്തരം കർശന നിയമങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സുധീഷ് ആർ. അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വേണുകുമാർ യോഗത്തിന് സ്വാഗതം ആശംസിച്ചു. കൊല്ലം ജില്ലാ കമ്മിറ്റി അംഗങ്ങൾക്കായി പ്രത്യേകം തയാറാക്കിയ മിനി ഡയറിയുടെ വിതരണോദ്ഘാടനവും ചടങ്ങിൽ വെച്ച് നടന്നു.
മാധ്യമപ്രവർത്തകരുടെ ക്ഷേമം മുൻനിർത്തി ജെ.എം.എ. അംഗങ്ങൾക്ക് 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി ലഭ്യമാക്കാൻ യോഗത്തിൽ തീരുമാനമായി. ഇതിനായുള്ള അപേക്ഷകൾ വരും ദിവസങ്ങളിൽ തന്നെ എല്ലാ അംഗങ്ങളും സമർപ്പിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ കൊല്ലം ജില്ലയിൽ സംഘടനയുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ അംഗങ്ങളെ ചേർക്കുന്നതിനുള്ള അംഗത്വ കാമ്പയിൻ ശക്തമാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ ട്രഷറർ ഷിജു ജോൺ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.




