പത്തനംതിട്ട: മെഴുവേലി സ്വദേശിയായ യുവാവിനെയും ഭാര്യയെയും കുടുംബാംഗങ്ങളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ച കേസിൽ സ്ഥിരം കുറ്റവാളികളായ നാലുപേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.
മെഴുവേലി പ്ലാംതോട്ടം സ്വദേശികളായ മനു തങ്കപ്പൻ (30), സഹോദരൻ താരേഷ് തങ്കപ്പൻ (32), മനോജ് തങ്കപ്പൻ (25), പ്ലാംതോട്ടം കൈപ്പുഴ നോർത്ത് സ്വദേശി അനീഷ് കുമാർ എസ്. (41) എന്നിവരാണ് അറസ്റ്റിലായത്.
മെഴുവേലി ക്ഷേത്രോത്സവത്തിനിടെ പരാതിക്കാരനായ യുവാവും പ്രതികളും തമ്മിലുണ്ടായ തർക്കത്തിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അഞ്ച് പ്രതികൾ ചേർന്ന് യുവാവിന്റെ വീട്ടിൽ കയറി ഭാര്യയെയും കുടുംബാംഗങ്ങളെയും ആക്രമിക്കുകയും വീട്ടുമുറ്റത്ത് കിടന്നിരുന്ന കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. വീട്ടിൽ വളർത്തിയിരുന്ന നായ്ക്കളെയും ഉപദ്രവിച്ചതായി പരാതിയുണ്ട്.
യുവാവിന്റെ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇലവുംതിട്ട ഇൻസ്‌പെക്ടർ അനീഷ് കരിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർക്ക് പത്തനംതിട്ട ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.




