അടൂർ: എം.സി. റോഡിലെ പ്രധാന ഫുഡ് സ്പോട്ടായ അടൂർ ബൈപാസിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണവും ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കളും പിടികൂടി. ഓലപ്പന്തൽ, അമ്മച്ചിക്കട, ഡിങ്കന്റെ തട്ടുകട, സൺറൈസ്, എസ്.എൻ., രാജധാനി തുടങ്ങിയ ഹോട്ടലുകളിലായിരുന്നു പരിശോധന.
ഹോട്ടലുകളിൽ പാചകത്തിനായി സൂക്ഷിച്ചിരുന്ന 50 കിലോയോളം പഴകിയ മത്സ്യവും പിടികൂടി നശിപ്പിച്ചു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.




