തിരുവനന്തപുരം: ചതയദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത അനിലിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു.
ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചേന്തിയിൽ വച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. കോൺഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വാഹനത്തിന് കൈകാണിച്ച് നിർത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി കാറിൽനിന്ന് പുറത്തിറങ്ങി കാര്യം അന്വേഷിച്ചു. ‘എന്താ പ്രശ്നം, എന്താ?’ എന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോൾ ‘മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും?’ എന്നായിരുന്നു അനിലിന്റെ മറുപടി.
സംഭവത്തിൽ ശ്രീകാര്യം പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
ചതയദിന പരിപാടിയിൽ പങ്കെടുക്കുമെന്ന് മാസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രി സമ്മതിച്ചിരുന്നതായി ചേന്തി അനിൽ പറഞ്ഞു. അവസാന നിമിഷം വരെയും മുഖ്യമന്ത്രി എത്തുമെന്ന് അറിയിച്ചിരുന്നുവെന്നും ഇന്നലെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നുവെന്നും അനിൽ പറഞ്ഞു. എന്നാൽ ഉള്ളൂരിലെ ഒരു വിവാഹവീട്ടിൽ എത്തിയ മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയില്ല. ഇതിൽ പ്രതിഷേധിച്ചാണ് വാഹനവ്യൂഹം തടഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധത്തിനിടെ സംഘാടകർക്കൊപ്പമുണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റിയതായും അനിൽ ആരോപിച്ചു.




