വടകര:അന്തർസംസ്ഥാന എം.ഡി.എം.എ കടത്ത് സംഘവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ബി.ആർ.സി അധ്യാപിക കാവ്യ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരണവുമായി രംഗത്ത്. വടകര കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെയാണ് കാവ്യ മാധ്യമങ്ങളോട് സംസാരിച്ചത്.
ലഹരി കേസ് ശൃംഖലയിലെ പ്രധാനി നിങ്ങളാണോ എന്ന ചോദ്യത്തിന്, താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും പെട്ടുപോയതാണെന്നുമായിരുന്നു കാവ്യയുടെ പ്രതികരണം. കേസിൽ നേരത്തെ അറസ്റ്റിലായ മറ്റൊരു അധ്യാപിക കീർത്തന നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നിങ്ങളാണ് പ്രധാന പ്രതിയെന്ന ചോദ്യത്തിന്, കീർത്തന പറയുന്നത് ശരിയല്ലെന്നും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്താമെന്നും കാവ്യ പറഞ്ഞു. എന്നാൽ, കൂടുതൽ കാര്യങ്ങൾ സംസാരിക്കാൻ അനുവദിക്കാതെ പൊലീസ് കാവ്യയെ കോടതി സമുച്ചയത്തിലേക്ക് കൊണ്ടുപോയി.
കേസിലെ പ്രതികളായ കാവ്യയെയും നീഷ്മയെയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും വെള്ളിയാഴ്ച വൈകീട്ട് നാല് മണി വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചത്. കേസിൽ അറസ്റ്റിലായ എല്ലാ പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്.
സമഗ്ര ശിക്ഷാ കേരളയുടെ (SSK) കീഴിൽ പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ (BRC) സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായി സേവനമനുഷ്ഠിച്ചിരുന്നവരാണ് അറസ്റ്റിലായ അധ്യാപികമാർ. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ പൊലീസിന്റെ അടിയന്തര ചോദ്യം ചെയ്യൽ തുടരുകയാണ്.




