പത്തനംതിട്ട: ഓണം കഴിഞ്ഞിട്ടും ഓണറേറിയം ലഭിക്കാതെ ബി.എൽ.ഒമാർ. വോട്ടർപട്ടികയുടെ പ്രത്യേക പുതുക്കൽ (എസ്.ഐ.ആർ) നടപടികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ബി.എൽ.ഒമാർക്കാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച പ്രത്യേക ഇൻസെന്റീവ് ഉൾപ്പെടെയുള്ള ഓണറേറിയം ഇതുവരെ ലഭിക്കാത്തത്.
2025 ഓഗസ്റ്റിലാണ് ബി.എൽ.ഒമാർക്ക് 6,000 രൂപ ഓണറേറിയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 30,471 ബി.എൽ.ഒമാരാണ് എസ്.ഐ.ആർ നടപടികളുടെ ഭാഗമായി പ്രവർത്തിച്ചത്. 2025 ഒക്ടോബർ 21ന് ആരംഭിച്ച വോട്ടർപട്ടിക പുതുക്കൽ നടപടികൾ 2026 ഫെബ്രുവരി 21നാണ് പൂർത്തിയായത്.
ഒരു ബി.എൽ.ഒ ശരാശരി 500 വീടുകൾ സന്ദർശിച്ചാണ് വിവരശേഖരണം നടത്തിയത്. എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്യാനും പൂരിപ്പിച്ചവ തിരികെ വാങ്ങാനും തിരുത്തലുകൾക്കായും ഹിയറിംഗിനുള്ള നോട്ടീസ് നൽകാനുമായി പലതവണ വീടുകൾ കയറിയിറങ്ങേണ്ടിവന്നു.
യാത്ര, ഭക്ഷണം, ഇന്റർനെറ്റ്, ഫോട്ടോകോപ്പി തുടങ്ങിയ ചെലവുകളും ബി.എൽ.ഒമാർ സ്വന്തം നിലയിലാണ് വഹിച്ചത്. യാത്രാച്ചെലവിനത്തിൽ ഒരാൾക്ക് ശരാശരി 3,000 രൂപയോളം ചെലവായതായാണ് വിവരം. ഓണം കഴിഞ്ഞിട്ടും കുടിശിക ലഭിക്കാത്തതോടെ ഓണറേറിയം എന്ന് ലഭിക്കുമെന്ന ആശങ്കയിലാണ് ബി.എൽ.ഒമാർ.




