മുഖത്തല: ദേവസ്വം ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുഖത്തല ശ്രീ മുരാരി ക്ഷേത്രത്തിൽ വിവിധ സംഘടനകൾ അനധികൃതമായി പ്രവർത്തിക്കുന്നതായി ക്ഷേത്ര ഉപദേശക സമിതി പരാതി നൽകി. ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സംഘടനകളുടെ പ്രവർത്തനം വ്യാപകമാകുന്നതായും ക്ഷേത്രത്തിന്റെ പേര് ഉപയോഗിച്ച് ഭക്തജനങ്ങളിൽനിന്നും പൊതുജനങ്ങളിൽനിന്നും സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായും സമിതി ആരോപിച്ചു.
ക്ഷേത്ര ഉപദേശക സമിതി നിലവിലുള്ള ദേവസ്വം ക്ഷേത്രങ്ങളിൽ അനധികൃത സംഘടനകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ദേവസ്വം ബോർഡ് സൂപ്രണ്ട് ഓഫ് പൊലീസ് (വിജിലൻസ് ആൻഡ് സെക്യൂരിറ്റി) സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ROC No. 3425/23/Vig പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി.
എന്നാൽ ഉത്തരവ് നിലവിലുണ്ടായിട്ടും മുഖത്തല ശ്രീ മുരാരി ക്ഷേത്രത്തിൽ വിവിധ സംഘടനകൾ അനധികൃതമായി പ്രവർത്തിക്കുന്നതായാണ് ആരോപണം. ഇതുസംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് കൊല്ലം അസിസ്റ്റന്റ് കമ്മിഷണർക്കും വിജിലൻസ് വിഭാഗത്തിനും പരാതി നൽകിയെങ്കിലും പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടായിട്ടില്ലെന്നും സമിതി ആരോപിച്ചു.
ക്ഷേത്രത്തിന്റെ പേര് ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായും ക്ഷേത്ര ഉപദേശക സമിതിയുടെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാകുന്നതായും പരാതിയിൽ പറയുന്നു. ഇത്തരം പ്രവർത്തനങ്ങൾ ക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും ഭക്തരുടെ സുഗമമായ ക്ഷേത്രദർശനത്തെയും പ്രതികൂലമായി ബാധിക്കുന്നതായും സമിതി വ്യക്തമാക്കി.
ദേവസ്വം ബോർഡിന്റെ ഉത്തരവുകളും നിലവിലുള്ള ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ക്ഷേത്രത്തിന്റെ പേര് ദുരുപയോഗം ചെയ്ത് സാമ്പത്തിക ഇടപാടുകൾ നടത്തുന്നുണ്ടെങ്കിൽ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉപദേശക സമിതി ആവശ്യപ്പെട്ടു. അനധികൃത സംഘടനകളുടെ പ്രവർത്തനം പരിശോധിച്ച് നിയമാനുസൃത നടപടി സ്വീകരിച്ച് ക്ഷേത്രത്തിന്റെ സുഗമമായ പ്രവർത്തനവും ഭക്തജനങ്ങളുടെ താൽപര്യവും സംരക്ഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.




