തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ ഭരണസംവിധാനത്തിൽ ഇന്ന് മുതൽ നിർണായക മാറ്റങ്ങൾ നിലവിൽ വരും. ഭൂരിഭാഗം പൊലീസ് സ്റ്റേഷനുകളുടെയും ചുമതല ഇനി മുതൽ സബ് ഇൻസ്പെക്ടർമാർ (എസ്.ഐ) ഏറ്റെടുക്കും. സംസ്ഥാനത്തെ പ്രധാനപ്പെട്ട 64 സ്റ്റേഷനുകളിൽ മാത്രമാണ് ഇൻസ്പെക്ടർമാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (എസ്.എച്ച്.ഒ) തുടരുക.
പൊലീസ് സംവിധാനത്തെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘എന്റെ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും.
പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനരീതി കൂടുതൽ ജനസൗഹൃദമാക്കുന്നതിനും പൊതുജനങ്ങൾക്ക് വേഗത്തിലും കാര്യക്ഷമമായും സേവനം ഉറപ്പാക്കുന്നതിനുമാണ് പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നത്. പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവരാനുള്ള ചരിത്രപരമായ നടപടിയാണിതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.
കസ്റ്റഡി മർദനം, അനധികൃത തടങ്കൽ തുടങ്ങിയ നടപടികൾ പൂർണമായി ഒഴിവാക്കുന്നതിനും ശാസ്ത്രീയ അന്വേഷണ രീതികൾ ശക്തിപ്പെടുത്തുന്നതിനും പ്രത്യേക പ്രാധാന്യം നൽകും. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നതിനായി പ്രത്യേക പരിശീലനവും നൽകും.
ഇരുപത് വർഷം പിന്നിട്ട ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതൽ ആധുനികവൽക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് പ്രതിമാസം അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിന് ഡി.ഐ.ജിമാരുടെ നേതൃത്വത്തിൽ സ്വതന്ത്ര സംവിധാനവും ഒരുക്കും.
പരാതികളുടെ എണ്ണം, എഫ്.ഐ.ആർ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം ഡിജിറ്റൽ സംവിധാനത്തിലൂടെ നിരീക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഡി.ജി.പിയുടെ നേതൃത്വത്തിലായിരിക്കും ഈ നിരീക്ഷണ സംവിധാനം പ്രവർത്തിക്കുക. പൊതുജന സൗഹൃദ പൊലീസ് സംവിധാനത്തിലേക്ക് കൂടുതൽ ശക്തമായ ചുവടുവയ്പ്പാണ് പുതിയ പരിഷ്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്.




