ന്യൂഡൽഹി: എ ഐ സി സി ജനറൽ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാലിനെ പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി എ സി) അധ്യക്ഷനായി നിയമിച്ച നടപടി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിക്കുന്നു. 2026-27 വർഷത്തേക്കുള്ള ഈ നിയമനം ലോക്‌സഭാ സ‌്‌പീക്കർ ഓം ബിർളയാണ് ഔദ്യോഗികമായി അറിയിച്ചത്.
എന്നാൽ, കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചാൽ കെ സി വേണുഗോപാലിനെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിനായി അണിയറയിൽ രഹസ്യ നീക്കങ്ങൾ നടക്കവെ, കെ സിയെ ദേശീയ രാഷ്ട്രീയത്തിൽ സജീവമാക്കി നിലനിർത്തുന്നത് ബിജെപിയുടെയും ചില രാഷ്ട്രീയ എതിരാളികളുടെയും തന്ത്രമാണോ എന്ന സംശയം സോഷ്യൽ മീഡിയയിലും രാഷ്ട്രീയ കോറിഡോറുകളിലും ഉയരുന്നുണ്ട്.
ചർച്ചയാകുന്ന ‘കടുംവെട്ട്’ സിദ്ധാന്തം
കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ വരികയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രധാന പേരുകളിൽ ഒന്നാണ് കെ സി വേണുഗോപാലിന്റേത്. വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം കെ സിയുടെ പേരും പ്രവർത്തകർക്കിടയിൽ സജീവമാണ്. എന്നാൽ, പി എ സി അധ്യക്ഷൻ എന്ന അതീവ ഗുരുതരമായ ചുമതല നൽകുന്നതിലൂടെ കെ സിയെ ഡൽഹിയിൽ തന്നെ തളച്ചിടാനാണോ കേന്ദ്ര സർക്കാരും ബിജെപിയും ലക്ഷ്യമിടുന്നത് എന്നതാണ് ഉയരുന്ന ചോദ്യം.
പാർലമെന്റിലെ ഏറ്റവും ശക്തമായ സമിതിയുടെ തലപ്പത്ത് ഇരിക്കുന്ന ഒരാൾക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രായോഗികമായ തടസ്സങ്ങളുണ്ടാകാം. കേരളത്തിൽ കോൺഗ്രസിന്റെ കരുത്തുറ്റ ഒരു മുഖം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത് തടയാൻ ബിജെപി നടത്തുന്ന നീക്കമാണിതെന്ന് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ദേശീയ തലത്തിലുള്ള വലിയ ഉത്തരവാദിത്തങ്ങൾ നൽകി അദ്ദേഹത്തെ കേരളത്തിൽ നിന്ന് അകറ്റി നിർത്തുക എന്നതാവാം ഇതിന് പിന്നിലെ ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നത് .
ചരിത്രവും പ്രസക്തിയും
1967 മുതൽ പ്രതിപക്ഷത്തിനാണ് പി എ സി അധ്യക്ഷസ്ഥാനം നൽകി വരുന്നത്. ജോൺ മത്തായി, സി എം സ്റ്റീഫൻ, കെ വി തോമസ് എന്നിവർക്ക് ശേഷം ഈ പദവിയിലെത്തുന്ന നാലാമത്തെ മലയാളിയാണ് കെ സി. 15 ലോക്‌സഭാ അംഗങ്ങളും ഏഴ് രാജ്യസഭാ അംഗങ്ങളും അടങ്ങുന്ന 22 അംഗ സമിതിയുടെ അധ്യക്ഷൻ എന്ന നിലയിൽ സർക്കാരിന്റെ സാമ്പത്തിക വിനിയോഗത്തെ സൂക്ഷ്മമായി പരിശോധിക്കാനുള്ള അധികാരം കെ സിക്കുണ്ടാകും.
നേരത്തെയും ഈ ചുമതല വഹിച്ചിട്ടുള്ള കെ സിയുടെ പ്രവർത്തന മികവ് അംഗീകരിക്കപ്പെട്ടതാണെങ്കിലും, ഈ പുതിയ നിയമനം അദ്ദേഹത്തിന്റെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിന് തടസ്സമാകുമോ എന്നാണ് അണികൾ ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ ശക്തമായിരിക്കെ വന്ന ഈ “ദേശീയ അംഗീകാരം” കെ സിക്ക് ലഭിച്ച പദവിയാണോ അതോ അദ്ദേഹത്തെ തളയ്ക്കാനുള്ള കുരുക്കാണോ എന്ന ചർച്ചകൾ വരും ദിവസങ്ങളിൽ കൂടുതൽ കൊഴുക്കുമെന്ന് ഉറപ്പാണ്.




