- പുതിയ അണക്കെട്ട് വേണ്ടെന്ന് തമിഴ്നാട്; ജലനിരപ്പ് 152 അടിയാക്കണമെന്ന് ആവശ്യം — തലശ്ശേരി–മൈസൂരു, നിലമ്പൂർ–നഞ്ചൻകോട് റെയിൽപാതകൾക്ക് കേരളത്തിന്റെ സമ്മർദം
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നിർദേശം തമിഴ്നാട് തള്ളി. പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നും നിലവിലെ അണക്കെട്ടിന് സുരക്ഷാപ്രശ്നമില്ലെന്നുമുള്ള മുൻ നിലപാടിൽ മാറ്റമില്ലെന്ന് തമിഴ്നാട് വ്യക്തമാക്കി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സോണൽ കൗൺസിൽ യോഗത്തിലാണ് ഇരു സംസ്ഥാനങ്ങളും നിലപാട് ആവർത്തിച്ചത്.
പുതിയ അണക്കെട്ട് നിർമിച്ചാൽ അതിൽനിന്നുള്ള മുഴുവൻ വെള്ളവും തമിഴ്നാടിന് നൽകാൻ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ യോഗത്തിൽ അറിയിച്ചു. അണക്കെട്ടിന്റെ നിർമാണച്ചെലവ് കേരളം വഹിക്കും. അണക്കെട്ടിന്റെ മാതൃക, നിർമാണരീതി, സ്ഥലം എന്നിവ തമിഴ്നാടിന് തീരുമാനിക്കാമെന്നും കേരളം നിർദേശിച്ചു.
എന്നാൽ കേരളത്തിന്റെ നിർദേശം തമിഴ്നാട് മന്ത്രി സി.ടി. നിർമൽ കുമാർ തള്ളി. പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നും കേരളം ഇക്കാര്യം ആവർത്തിച്ച് ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിന് പ്രശ്നമില്ലെന്ന് ഉന്നതാധികാര സമിതി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്നതാണ് തമിഴ്നാടിന്റെ പ്രധാന ആവശ്യം. ചില ഘട്ടങ്ങളിൽ 142 അടി വരെ ജലനിരപ്പ് ഉയർത്താറുണ്ടെന്നും മന്ത്രി പറഞ്ഞു.
റെയിൽപാതകൾക്കും കേരളത്തിന്റെ ആവശ്യം
അതേസമയം, തലശ്ശേരി–മൈസൂരു, നിലമ്പൂർ–നഞ്ചൻകോട് റെയിൽപാതകൾ യാഥാർഥ്യമാക്കുന്നതിന്റെ പ്രാധാന്യവും കേരളം യോഗത്തിൽ ഉന്നയിച്ചു. പദ്ധതികളുടെ പ്രാഥമിക പ്രവർത്തനങ്ങൾ കേരളം പൂർത്തിയാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.
ചെലവ് അനാവശ്യമായി വർധിക്കാതെ അലൈൻമെന്റും വിശദമായ പദ്ധതി റിപ്പോർട്ടും അന്തിമമാക്കാൻ കർണാടക സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും സഹകരണം മുഖ്യമന്ത്രി അഭ്യർഥിച്ചു. കേരളത്തിന്റെ വടക്കൻ മേഖലകളെ കർണാടകയുമായി ബന്ധിപ്പിക്കുന്ന ഈ റെയിൽപാതകൾ സംസ്ഥാനത്തിന്റെ ഗതാഗത-വികസന രംഗത്ത് നിർണായകമാണെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി.




