യുഡിഎഫിനെ സഹായിച്ചെന്ന് ബിജെപി; ഇന്ത്യ മുന്നണി സഖ്യമെന്ന് വി.ബി. പ്രസാദ്
നാരങ്ങാനം: നാരങ്ങാനം ഗ്രാമപ്പഞ്ചായത്തിൽ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് ജെസി മാത്യുവിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന് എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതോടെയാണ് പ്രമേയം പരാജയപ്പെട്ടത്. എൽഡിഎഫ് നിലപാട് യുഡിഎഫിനെ സഹായിക്കുന്നതാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കും യുഡിഎഫിനും ആറു വീതവും എൽഡിഎഫിന് രണ്ടു സീറ്റുകളുമാണ് ലഭിച്ചത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് വിട്ടുനിന്നതോടെ ഇരുമുന്നണികൾക്കും ആറു വീതം വോട്ടായി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ ബിജെപിയിലെ വി.ബി. പ്രസാദ് പ്രസിഡന്റായും കോൺഗ്രസിലെ ജെസി മാത്യു വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
ഈ മാസം ആറിന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുത്തപ്പോൾ എൽഡിഎഫിലെ രണ്ട് അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചിരുന്നു. ഇതോടെ വി.ബി. പ്രസാദിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. ഇരുമുന്നണികളെയും ഒരുപോലെ എതിർക്കുന്ന നിലപാടാണ് എൽഡിഎഫിന്റേതെന്നായിരുന്നു അന്ന് നേതൃത്വം വിശദീകരിച്ചത്.
എന്നാൽ കോൺഗ്രസ് അംഗമായ ജെസി മാത്യുവിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്ന് ചർച്ചയ്ക്കെടുത്തപ്പോൾ എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നത് രാഷ്ട്രീയ വിവാദത്തിന് ഇടയാക്കി.
നാരങ്ങാനത്ത് എൽഡിഎഫും യുഡിഎഫും ഇന്ത്യ മുന്നണി സഖ്യമായാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ വി.ബി. പ്രസാദ് ആരോപിച്ചു. രണ്ട് അംഗങ്ങൾ മാത്രമുള്ള എൽഡിഎഫിന് യുഡിഎഫ് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം നൽകിയതും ഇരു മുന്നണികളും തമ്മിലുള്ള ധാരണയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.




