പത്തനംതിട്ട: ശബരിമല ഓണം പൂജയോടനുബന്ധിച്ച് നട തുറക്കുന്ന ദിവസങ്ങളിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് നിരോധനവും ശുചിത്വവും ഉറപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും പ്ലാസ്റ്റിക് നിരോധനം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനുമായി വിവിധ ഉദ്യോഗസ്ഥരെ ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ നിയോഗിച്ചു.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സാനിറ്റേഷൻ സൂപ്പർവൈസർ, സ്ക്വാഡ് ലീഡർ, സ്ക്വാഡ് അംഗങ്ങൾ തുടങ്ങിയ ചുമതലകളിലാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പ്ലാസ്റ്റിക് ഉൽപ്പന്ന നിരോധനം നടപ്പാക്കുന്നതിനും നിരോധിത ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനും സ്ക്വാഡ് അംഗങ്ങൾ നടപടി സ്വീകരിക്കും.
സാനിറ്റേഷൻ സൂപ്പർവൈസർമാർ ശബരിമല സാനിറ്റേഷൻ സൊസൈറ്റിക്ക് കീഴിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുന്ന വിശുദ്ധിസേന അംഗങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകും. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനും മാലിന്യം നദിയിലേക്ക് തള്ളുന്നത് തടയുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കും.
ഓണം പൂജയോടനുബന്ധിച്ച് ഓഗസ്റ്റ് 24 മുതൽ 28 വരെയാണ് ശബരിമല നട തുറക്കുന്നത്.




