തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുമ്പോഴും, കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനം വൈകുമെന്ന് സൂചന. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരുമായിരിക്കും ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കമാൻഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുക.
മന്ത്രിമാരെ തീരുമാനിക്കുമ്പോൾ ഗ്രൂപ്പ് താല്പര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നും ‘മെറിറ്റ്’ മാത്രമായിരിക്കണം ഏക മാനദണ്ഡമെന്നും രാഹുൽ ഗാന്ധി കർശന നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുത്ത ശേഷം മാത്രമേ മന്ത്രിമാരുടെ കാര്യത്തിൽ വിശദമായ ചർച്ചകൾ പാർട്ടിയിൽ നടക്കുകയുള്ളൂ.
ഗ്രൂപ്പുകൾക്കിടയിൽ പോര് മുറുകുന്നു
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചരടുവലികൾ കോൺഗ്രസ് ഗ്രൂപ്പുകൾക്കിടയിൽ ശക്തമായി തുടരുകയാണ്. തങ്ങൾക്ക് 47 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് കെ.സി. വേണുഗോപാൽ വിഭാഗം അവകാശപ്പെടുന്നത്. എന്നാൽ 16 എംഎൽഎമാരെങ്കിലും തനൊപ്പമുണ്ടാകുമെന്ന് രമേശ് ചെന്നിത്തലയും, 9 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് വി.ഡി. സതീശനും കണക്കുകൂട്ടുന്നു.
കേന്ദ്ര നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിൽ എംഎൽഎമാർ നിലപാട് മാറ്റുമോ എന്ന ആശങ്ക ഗ്രൂപ്പ് മാനേജർമാർക്കിടയിലുണ്ട്. എംഎൽഎമാരെ ഒപ്പം നിർത്താൻ മന്ത്രിസ്ഥാനം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകുന്നതായും റിപ്പോർട്ടുകളുണ്ട്.
ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിൽ
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലേക്ക് പടരുന്നതിൽ കോൺഗ്രസ് ദേശീയ നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിവിധ നേതാക്കൾക്കായി അണികൾ നടത്തുന്ന ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി നേരിട്ട് വിവരം തേടിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് ഇമെയിൽ അയക്കാൻ അണികൾക്ക് നൽകിയ ആഹ്വാനത്തെ പാർട്ടി ഗൗരവമായാണ് കാണുന്നത്. മുഖ്യമന്ത്രി ആരാകണം എന്നതിൽ തന്റെ നിലപാട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ രാഹുൽ ഗാന്ധി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.




