തൊടുപുഴ: ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നതായി പരാതി. പനിബാധിച്ച് അവശനിലയിലെത്തിയ കുട്ടിക്ക് ചികിത്സ വൈകിയതിനെ തുടർന്ന് സ്ഥിതി ഗുരുതരമാവുകയും കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ആരോഗ്യമന്ത്രി ആശുപത്രിയിൽ എത്തിയ സമയത്തും കാഷ്വാലിറ്റിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലായിരുന്നുവെന്നാണ് പരാതി. ചികിത്സാ നിഷേധത്തെക്കുറിച്ച് മാധ്യമങ്ങൾ മന്ത്രിയോട് ചോദിച്ചെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല.
സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി സൂപ്രണ്ടിനെയും ഡി.എം.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും ഉപരോധിച്ചു. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് പരിഹരിച്ച് ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.




