തിരുവനന്തപുരം: ലയണൽ മെസി നായകനായ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ഇടപാടിൽ 22.68 കോടി രൂപയുടെ ജിഎസ്ടി അടച്ചില്ലെന്ന കണ്ടെത്തലിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിക്കും. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരായ നികുതി വെട്ടിപ്പ് ആരോപണത്തിലാണ് പരിശോധന.
ജിഎസ്ടി വകുപ്പ് നിയോഗിച്ച അഞ്ചംഗ പ്രത്യേക അന്വേഷണസംഘം നാളെ കാഞ്ഞങ്ങാട്ടെത്തി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കും. ഡെപ്യൂട്ടി കമ്മീഷണർ സി. ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കാഞ്ഞങ്ങാട് ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരിൽനിന്ന് സംഘം മൊഴിയെടുക്കും.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 22.68 കോടി രൂപ ജിഎസ്ടി ഇനത്തിൽ അടച്ചിട്ടില്ലെന്ന് 2025 ജൂണിലാണ് കാഞ്ഞങ്ങാട് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയത്. തുടർന്ന് കമ്പനിക്ക് അഞ്ച് തവണ നോട്ടീസ് നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നാണ് അന്വേഷണസംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. പിന്നീട് കഴിഞ്ഞ ജൂലൈയിൽ വീണ്ടും സമൻസ് നൽകിയിരുന്നു.
നികുതി വെട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥനെ ഇതിനിടെ സ്ഥലംമാറ്റിയതും അന്വേഷണപരിധിയിൽ വരും. നോട്ടീസ് നൽകിയിട്ടും തുടർനടപടി വൈകിയതിൽ കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസറോട് പ്രത്യേകസംഘം വിശദീകരണം തേടും.
ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഇ-വേ ബില്ലുകൾ ഉൾപ്പെടെയുള്ള രേഖകൾ സംഘം പരിശോധിക്കും. മെസിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോയെന്നതും അന്വേഷണത്തിന്റെ ഭാഗമായിരിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് ബുധനാഴ്ചയോടെ സമർപ്പിക്കുമെന്നാണ് പ്രതീക്ഷ. വിഷയവുമായി ബന്ധപ്പെട്ട മറ്റ് ക്രമക്കേടുകളിലും സർക്കാർ തലത്തിൽ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.




