കൊല്ലം : കള്ളക്കടല്‍ പ്രതിഭാസത്തിന്റെഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ജില്ലയില്‍ ആലപ്പാട്ട് മുതല്‍ ഇടവ വരെയുള്ള തീരദേശമേഖലയില്‍ ഉയര്‍ന്നതിരമാലകളും കടലാക്രമണവും ഉണ്ടായേക്കാമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പെഴ്‌സനായ ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇന്ന് (ഓഗസ്റ്റ് 18) അർദ്ധരാത്രി മുതൽ ഓഗസ്റ്റ് 20 വൈകുന്നേരം 5.30 വരെ
തിരമാലകള്‍ 1.8 മീറ്റര്‍വരെ ഉയരുമെന്നും തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠനഗവേഷണകേന്ദ്രം അറിയിച്ചിരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടലില്‍ ഇറങ്ങരുതെന്നും ജാഗ്രതനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു.
ജാഗ്രത നിര്‍ദ്ദേശങ്ങള്‍:
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍നിന്ന് അധികൃതരുടെനിര്‍ദേശാനുസരണം മാറിതാമസിക്കണം.ചെറിയവള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം.തിരമാല ശക്തിപ്പെടുന്നഘട്ടത്തില്‍ മത്സ്യബന്ധനയാനങ്ങള്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം.
മുന്നറിയിപ്പ് പിന്‍വലിക്കുന്നത്‌വരെ ബീച്ചുകള്‍കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാപ്രവര്‍ത്തനങ്ങളും പൂര്‍ണമായി നിര്‍ത്തണം.മല്‍സ്യബന്ധനയാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിടുക. വള്ളങ്ങള്‍തമ്മില്‍ സുരക്ഷിതഅകലംപാലിക്കുന്നത് അപകടസാധ്യത ഒഴിവാക്കും. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.
ബീച്ചിലേക്കുള്ളയാത്രകളും കടലില്‍ഇറങ്ങിയുള്ളവിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രതപുലര്‍ത്തുക.




