ചെന്നൈ : തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവാവധി വെട്ടിച്ചുരുക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നാമത്തെ പ്രസവത്തിന് മൂന്ന് മാസം മാത്രം അവധിയെന്ന സർക്കാർ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ആദ്യ രണ്ട് പ്രസവങ്ങളിലെന്നപോലെ 365 ദിവസം അവധി തന്നെ മൂന്നാമത്തെ പ്രസവത്തിനും അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി.
മൂന്നാമതും ഗർഭംധരിക്കുന്നവരോട് വിവേചനം പാടില്ലെന്നും സർക്കാർ ഉത്തരവിന് കൃത്യമായ നീതീകരണമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒന്നാമത്തെയും മൂന്നാമത്തെയും പ്രസവത്തിൽ ഒരു സ്ത്രീ അനുഭവിക്കുന്നത് ഒരേ വേദനയാണെന്നും, പ്രസവത്തിന് മുൻപും ശേഷവും ആരോഗ്യപരിപാലനം എന്നത് സ്ത്രീയുടെ അവകാശമാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വിഴുപ്പുറം ജില്ലാ കോടതി ജീവനക്കാരി ഷായി നിഷ നൽകിയ ഹർജിയിലാണ് ഈ സുപ്രധാന വിധി ഉണ്ടായത്. നിഷയ്ക്ക് നിയമപരമായ 365 ദിവസം അവധി നൽകാനും കോടതി ഉത്തരവിട്ടു.




