തിരുവനന്തപുരം: ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിച്ചുവരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭരണഘടനയെക്കുറിച്ചുള്ള തന്റെ പരിമിതമായ അറിവിന്റെ അടിസ്ഥാനത്തിൽ, ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ തനിക്ക് അധികാരമുണ്ടെന്നാണ് കരുതുന്നതെന്ന് ഗവർണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഗവർണർ എന്നത് ഭരണഘടനാപരമായ സ്ഥാപനമാണെന്നും സർക്കാരിന് ആ സ്ഥാനത്തോട് സൗഹാർദ്ദപരമായ ബന്ധം പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണർ പദവിയെ സർക്കാർ ആദരവോടെ കാണണമെന്നും ആർലേക്കർ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവൽക്കരിക്കാതിരിക്കാനാണ് ഭരണഘടനാ നിർമാതാക്കൾ സർവകലാശാലകളെ സർക്കാരിന്റെ നേരിട്ടുള്ള പരിധിയിൽനിന്ന് മാറ്റിനിർത്തി ഗവർണർമാരെ ചാൻസലർ സ്ഥാനത്ത് നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മോഹൻ കുന്നുമ്മൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെതിരായ സർക്കാർ നിലപാടിനെയും ഗവർണർ വിമർശിച്ചു. വൈസ് ചാൻസലർമാർ എന്തെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ സർക്കാർ ഇക്കാര്യം തന്റെ ശ്രദ്ധയിൽപ്പെടുത്തട്ടെയെന്നും അത്തരം പരാതികൾ ലഭിച്ചാൽ അതിന് മറുപടി നൽകാമെന്നും രാജേന്ദ്ര ആർലേക്കർ വ്യക്തമാക്കി.




