ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനെത്തിച്ച ആനയുടെ ആക്രമണത്തിൽ പാപ്പാന് ദാരുണാന്ത്യം. രണ്ടാം പാപ്പാനായ തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടൻ (25) ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഒന്നാം പാപ്പാൻ അമൽ (28) ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചയോടെ ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിലായിരുന്നു സംഭവം.
വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് അക്രമാസക്തനായത്. കഴിഞ്ഞ ദിവസം രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെ ഈ ആന വിരണ്ടോടിയിരുന്നു. അന്ന് ആനയുടെ കൂടെ നടന്നിരുന്ന രണ്ടുപേർക്ക് വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് പാപ്പാൻമാർ ഇടപെട്ട് ആനയെ നിയന്ത്രിച്ച് കൊട്ടിലായ്ക്കൽ പറമ്പിൽ തളയ്ക്കുകയായിരുന്നു.
എന്നാൽ വെള്ളിയാഴ്ച ഉച്ചയോടെ ആന വീണ്ടും ഇടയുകയായിരുന്നു. തളച്ചിരുന്ന സ്ഥലത്തെ താൽക്കാലിക ഷെഡ് തകർത്ത ആന, പാപ്പാൻമാരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നെഞ്ചിന് ഗുരുതരമായി ചവിട്ടേറ്റ ശ്രീക്കുട്ടന്റെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിൽ കഴിയുന്ന ഒന്നാം പാപ്പാൻ അമലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
സംഭവത്തെത്തുടർന്ന് ഉത്സവ നഗരിയിലും പരിസരത്തും കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എലിഫന്റ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി ആനയെ പൂർണ്ണമായും നിയന്ത്രണത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ശ്രീക്കുട്ടന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.




