കണ്ണൂർ: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ലെന്ന് പാർട്ടി നേതാവ് പി. ജയരാജൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ത്യാഗഭരിതമായ സമരചരിത്രമുണ്ടെന്നും പാർലമെന്റിലെ അംഗബലം നോക്കിയല്ല ഇടതുപക്ഷത്തിന്റെ സ്വാധീനം വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വലതുപക്ഷവത്കരണത്തിനെതിരെ വരുംദിവസങ്ങളിൽ ശക്തമായ പോരാട്ടങ്ങൾ ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള മോദി സർക്കാരിന്റെ നീക്കത്തെ കർഷകർ ചെറുത്തുതോൽപ്പിച്ചത് ഇടതുപക്ഷത്തിന് പാർലമെന്റിലുള്ള അംഗബലം കൊണ്ടല്ലെന്ന് ജയരാജൻ ഓർമ്മിപ്പിച്ചു. നോയിഡയിലുൾപ്പെടെ നടന്ന തൊഴിലാളി പ്രക്ഷോഭങ്ങളും ഉത്തരേന്ത്യയിലെ ഐതിഹാസികമായ കർഷക സമരവും ഇതിന് തെളിവാണ്. ശതകോടീശ്വരന്മാരുടെ പാർലമെന്റിന് പോലും ജനകീയ സമരങ്ങൾക്ക് മുന്നിൽ കാർഷിക ബില്ലുകൾ പിൻവലിക്കേണ്ടി വന്നു. ഈ സമരവീര്യം ഇടതുപക്ഷത്തിന്റെ കരുത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിയ അദ്ദേഹം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ നിലപാടുള്ള സർക്കാരുകൾ പരാജയപ്പെട്ടത് വലതുപക്ഷ ശക്തികളുടെ മുന്നേറ്റമാണെന്ന് നിരീക്ഷിച്ചു. കേരളത്തിൽ പത്ത് വർഷത്തെ ഇടതുപക്ഷ ഭരണത്തിന്റെ വികസന-ക്ഷേമ നേട്ടങ്ങളെ മറികടക്കാൻ വലതുപക്ഷം നടത്തിയ കൊണ്ടുപിടിച്ച പ്രചാരണങ്ങൾ ഒരു വിഭാഗം ജനങ്ങളെ യുഡിഎഫിലേക്ക് അടുപ്പിച്ചു. ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ കോൺഗ്രസും ലീഗുമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ബിജെപി മൂന്ന് നിയമസഭാ സീറ്റുകൾ നേടിയത് അപകടകരമായ സൂചനയാണ്. അരനൂറ്റാണ്ടുകാലമായി ആർഎസ്എസ് നടത്തുന്ന ആശയപരമായ അധിനിവേശത്തിന്റെ ഫലമാണിത്. ആർഎസ്എസിന്റെ കായിക ആക്രമണങ്ങളെ നേരിടുന്നതിൽ 215 പ്രവർത്തകരാണ് സി.പി.ഐ.എമ്മിന് ബലിദാനികളായത്. അവർ കായികമായ ആക്രമണം കുറച്ചെങ്കിലും ആശയപരമായ അധിനിവേശം തുടരുകയാണ്. ഇതിനെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ എന്നും ആ പോരാട്ടം തുടരുമെന്നും പി. ജയരാജൻ വ്യക്തമാക്കി.




