തിരുവനന്തപുരം : ഭരണമാറ്റത്തിന് പിന്നാലെ കിഫ്ബി സിഇഒ കെ.എം. എബ്രഹാം സ്ഥാനം ഒഴിഞ്ഞു. കിഫ്ബിയുടെ രൂപീകരണം മുതൽ സിഇഒ പദവിയിലിരുന്ന അദ്ദേഹം, ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷവും ക്യാബിനറ്റ് പദവിയോടെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായും കിഫ്ബി അമരക്കാരനായും തുടർന്നു വരികയായിരുന്നു. സിഎജി റിപ്പോർട്ടിലെ വിമർശനങ്ങൾ, ഉദ്യോഗസ്ഥ തലത്തിലെ എതിർപ്പുകൾ, പ്രതിപക്ഷ ആരോപണങ്ങൾ എന്നിവയ്ക്കിടയിലും അന്നത്തെ മുഖ്യമന്ത്രിയുടെ പൂർണ്ണ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. നിലവിൽ അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് കിഫ്ബിയുടെ താത്കാലിക ചുമതല കൈമാറിയിരിക്കുന്നത്.
യുഡിഎഫ് സർക്കാർ അധികാരമേറ്റ സാഹചര്യത്തിൽ കിഫ്ബിയുടെ ഭാവി സംബന്ധിച്ച് നയപരമായ തീരുമാനങ്ങൾ വരാനിരിക്കെയാണ് ഈ പടിയിറക്കം. റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ തുടങ്ങി വിവിധ മേഖലകളിലായി 1.10 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളാണ് നിലവിൽ കിഫ്ബിക്ക് കീഴിൽ നിർമ്മാണ ഘട്ടത്തിലുള്ളത്. ഈ പദ്ധതികളുടെ തുടർച്ചയും കിഫ്ബിയുടെ പ്രവർത്തന രീതിയും സംബന്ധിച്ച പുതിയ സർക്കാരിന്റെ നിലപാട് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളിൽ നിർണ്ണായകമാകും.

Kerala



