കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി യുവതിയെയും സുഹൃത്തായ മറ്റൊരു യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പീച്ചി സ്വദേശിനി അഞ്ജന, തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മാത്യു എന്നിവരാണ് ഓഗസ്റ്റ് 28ന് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ജനയുടെ സുഹൃത്തായ കോട്ടയം സ്വദേശിനി അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ.
മിൽപിറ്റാസിലെ മിൽ ക്രീക്ക് അപാർട്ട്മെന്റിന്റെ പാർക്കിങ് ഏരിയയിലാണ് അഞ്ജനയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് അഞ്ജനയുടെ ഭർത്താവ് വിജീഷ് ജോലിക്കായി പുറത്തുപോയിരിക്കുകയായിരുന്നു. സോഫ്റ്റ്‌വെയർ എൻജിനീയറായ വിജീഷും അഞ്ജനയും ആറുവയസ്സുള്ള മകളുമൊത്ത് അപാർട്ട്മെന്റിലായിരുന്നു താമസം. കാലിഫോർണിയയിൽ സ്കൂൾ അധ്യാപികയായിരുന്നു അഞ്ജന.
തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആൻ മാത്യുവിനെയും അപാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ചിങ്ങവനം സ്വദേശിയുടെ ഭാര്യയായ ആൻ മാത്യുവിന് രണ്ട് പെൺമക്കളുണ്ട്.
അഞ്ജനയും ആനും സുഹൃത്തുക്കളായിരുന്നുവെന്നും സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ അനില ഇരുവരുടെയും സുഹൃത്താണെന്നുമാണ് മാധ്യമ റിപ്പോർട്ടുകൾ. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ മിൽപിറ്റാസ് പൊലീസ് അന്വേഷണം തുടരുകയാണ്.
കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും തുടർനടപടികൾക്കുമായി അഞ്ജനയുടെ കുടുംബം അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. കേസിൽ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.




